തൊടുപുഴ: മഴ പെയ്തതോടെ ജല സമൃദ്ധമായ ആനയാടിക്കുത്തിലേക്ക് സന്ദര്‍ശകരുടെ ഒഴുക്ക്. സ്കൂള്‍ അവധിക്കാലം അവസാനിക്കാറായതോടെ നൂറുകണക്കിന് സഞ്ചാരികളാണ് കുടുംബസമേതം നയനമനോഹരമായ ആനയാടിക്കുത്ത് സന്ദര്‍ശിക്കാന്‍ എത്തുന്നത്. വെള്ളച്ചാട്ടത്തിനു മുകള്‍ ഭാഗത്തു വരെ എത്തുന്ന റോഡ് ബിഎം ബിസി നിലവാരത്തില്‍ പൂര്‍ത്തിയായതോടെ വലിയ വാഹനങ്ങള്‍ ഉള്‍പ്പെടെ ഇവിടേക്ക് കൂടുതലായി എത്തുന്നുണ്ട്. ഒട്ടേറെ വാഹനങ്ങളാണ് ആനയാടിക്കുത്തിലേക്ക് കേരളത്തിന്റെ വിവിധ മേഖലകളില്‍നിന്ന് എത്തുന്നത്. അതിനാല്‍ റോഡില്‍ വാഹനങ്ങളുടെ നീണ്ട നിരയാണ് രൂപപ്പെടുന്നത്.
റോഡ് നിര്‍മാണം പൂര്‍ത്തിയാകുന്നതിനു മുമ്പ് ആനയാടിക്കുത്തിന് താഴെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത ശേഷം കുത്തനെയുള്ള കയറ്റം നടന്നുകയറിയാണ് സഞ്ചാരികള്‍ ഇവിടേക്ക് എത്തിയിരുന്നത്. ഇതാണ് ഏറെ ആകര്‍ഷകമായ ആനയാടിക്കുത്തിലേക്ക് കൂടുതല്‍ സഞ്ചാരികള്‍ എത്തിതിരുന്നതിനു കാരണം.
ഇപ്പോള്‍ വെള്ളച്ചാട്ടത്തിന് അടുത്തു വരെ വാഹന യാത്രാ സൗകര്യം ലഭ്യമായതിനാല്‍ ആനയാടിക്കുത്തില്‍ സന്ദര്‍ശകരുടെ എണ്ണം മുന്‍വര്‍ഷങ്ങളിലേക്കാള്‍ വര്‍ധിക്കുമെന്നാണ് വിലയിരുത്തല്‍.
എന്നാല്‍ അടിസ്ഥാനസൗകര്യങ്ങളോ പാര്ക്കിംഗിനുവേണ്ട ക്രമീകരണങ്ങളോ ഇവിടെയില്ലായെന്നതാണ് സന്ദര്‍ശകരെ അലട്ടുന്ന പ്രധാന പ്രശ്നം. സന്ദര്‍ശകരുടെ എണ്ണം കൂടിയെങ്കിലും ശൗചാലയം, വിശ്രമകേന്ദ്രം ഉള്‍പ്പെടെ അടിസ്ഥാന സൗകര്യങ്ങള്‍ ഒന്നുംതന്നെ ഒരുക്കിയിട്ടില്ല. സൗകര്യങ്ങള്‍ ഒരുക്കാനായി പഞ്ചായത്ത് ഇവിടെ ഒരു നടപടിയും സ്വീകരിക്കുന്നില്ല.
ആനയാടിക്കുത്തില്‍ അടിസ്ഥാന സൗകര്യം ഒരുക്കി പ്രവേശനഫീസ് ഏര്‍പ്പെടുത്താന്‍ വണ്ണപ്പുറം പഞ്ചായത്ത് തയാറാകണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. പഞ്ചായത്തിന് കഴിയില്ലെങ്കില്‍ സ്വകാര്യ സംരംഭകരെ ഏല്‍പ്പിക്കുന്നതും പരിഗണിക്കണം. ടൂറിസ്റ്റ് ബസുകള്‍ ഉള്‍പ്പെടെയുള്ള വലിയ വാഹനങ്ങള്‍ ഇപ്പോള്‍ വെള്ളച്ചാട്ടത്തിന് മുകളില്‍ വരെ എത്തും. ഇവ സഞ്ചാരികളെ ഇറക്കി അല്പം മുന്നോട്ടു പോയാല്‍ തിരിക്കാനും റോഡരികില്‍ പാര്‍ക്ക് ചെയ്യാനും സൗകര്യമുണ്ട്. എന്നാല്‍ മണിയന്സിറ്റിയില് പാര്‍ക്കിംഗ് ഗ്രൗണ്ട് നടത്തിപ്പുകാര്‍ ഡ്രൈവര്‍മാരെ തെറ്റിധരിപ്പിച്ച് വാഹനങ്ങള്‍ ഇവിടെ പാര്‍ക്ക് ചെയ്യിക്കുകയും പിന്നീട് ട്രിപ്പ് ജീപ്പില്‍ സഞ്ചാരികളെ ആനയാടിക്കുത്തില്‍ എത്തിച്ച് പണം ഈടാക്കുകയും ചെയ്യുന്നുണ്ടെന്ന് പരാതിയുണ്ട്.
വലിയ വാഹനങ്ങള്‍ ആനയാടിക്കുത്തിന് മുകളില്‍ വരെ എത്തില്ലെന്ന പ്രചാരണം നടത്തിയാണ് ചൂഷണം നടത്തുന്നത്. കയറ്റംകയറിവരുന്ന വാഹനങ്ങളുടെ മുന്നില്‍ പാര്‍ക്കിംഗ് ഗ്രൗണ്ട് ഏജന്റുമാര്‍ കയറിനില്ക്കുകയും ഇതോടെ കയറ്റത്തില്‍ ബസ് നിര്‍ത്തേണ്ടി വരികയും പിന്നീട് വാഹനം മുന്നോട്ടെടുക്കാന്‍ ബുദ്ധിമുട്ടുന്നതായും പരാതിയുണ്ട്.
തൊടുപുഴയില്‍നിന്ന് കരിമണ്ണൂര്‍ - തൊമ്മന്‍കുത്ത് -നാരങ്ങാനം വഴി ഹൈറേഞ്ചിലേക്ക് ബസ് സര്‍വീസ് തുടങ്ങാനുള്ള നീക്കത്തിന് തടയിടുകയാണ് വ്യാജ പ്രചാരണം നടത്തുന്നവരുടെ ലക്ഷ്യമെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. കരിമണ്ണൂര്‍, കാളിയാര്‍ പോലീസും തദ്ദേശ സ്ഥാപനങ്ങളും ഇക്കാര്യത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.